അനായാസം യൂറോകപ്പിന്റെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. ഇന്ന് രണ്ടാം മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് തുർക്കിയെ പരാജയപ്പെടുത്തിയതോടെയായിരുന്നു പറങ്കിപ്പട പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. ക്രിസ്റ്റിയാനോയെ ആദ്യ ഇലവിൽ ഉൾപ്പെടുത്തിയായിരുന്നു പോർച്ചുഗൽ ഇറങ്ങിയത്.
തുർക്കിക്കെതിരേ ആത്മവിശ്വാസത്തോടെ തുടങ്ങിയ പോർച്ചുഗൽ 21ാം മിനുട്ടിൽ ബെർണാഡോ സിൽവയിലൂടെ ആദ്യ ഗോൾ നേടി. ഒരു ഗോൾ വീണതോടെ ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചുവരാൻ തുർക്കി കഠിന ശ്രമം നടത്തിയെങ്കിലും പോർച്ചുഗീസ് പ്രതിരോധം ശക്തമായി നിലയുറപ്പിച്ചു. സമനില ഗോളിനായി തുർക്കി പൊരുതുന്നതിനിടെ തുർക്കി രണ്ടാം ഗോളും വഴങ്ങി.
തുർക്കി താരം ഗോൾ കീപ്പർക്ക് നൽകി പാസ് സെൽഫ് ഗോളിൽ കലാശിക്കുകയായിരുന്നു. രണ്ട് ഗോൾ ലീഡ് നേടിയതോടെ പറങ്കിപ്പട ആത്മവിശ്വാസത്തോടെയാണ് പിന്നീട് പന്തു തട്ടിയത്. ആദ്യ പകുതിയിൽതന്നെ രണ്ട് ഗോളിന്റെ വ്യക്തമായ ലീഡ് നേടിയ പോർച്ചുഗൽ രണ്ടാം പകുതിയിലും മത്സരത്തിൽ മേധാവിത്തം തുടർന്നു.
രണ്ടാം പകുതിയിൽ 55ാം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ വകയായിരുന്നു മൂന്നാം ഗോൾ. മൂന്ന് ഗോൾ നേടിയതോടെ തുർക്കി തോൽവി ഉറപ്പിച്ചിരുന്നു. പിന്നീട് അവർ ഒരു ഗോളെങ്കിലും തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പോർച്ചുഗീസ് പ്രതിരോധം എല്ലാം വിഫലമാക്കുകയായിരുന്നു. ആർദ ഗൂലറിനെ ബെഞ്ചിലിരുത്തിയായിരുന്നു തുർക്കി ടീമിനെ കളത്തിലിറക്കിയത്.
രണ്ടാം പകുതിക്ക് ശേഷമായിരുന്നു ഗൂലർ കളത്തിലിറങ്ങിയത്. എന്നാൽ താരത്തിന് കാര്യമായി ഒന്നും ചെയ്യാനായില്ല. രണ്ട് മത്സരത്തിൽനിന്ന് ആറു പോയിന്റുമായാണ് പോർച്ചുഗൽ പ്രീ ക്വാർട്ടർ ഉറപ്പിച്ചത്. 27ന് ജോർജിയക്കെതിരേയാണ് പോർച്ചുഗലിന്റെ അടുത്ത മത്സരം.