ജയത്തോടെ അർജന്റീന ക്വാർട്ടറിൽ
കോപാ അമേരിക്കയിലെ രണ്ടാം മത്സരവും ജയത്തോടെ പൂർത്തിയാക്കി ലയണൽ സ്‌കലോനിയുടെ താരങ്ങൾ. ഇന്ന് രാവിലെ നടന്ന രണ്ടാം മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചിലിയെയായിരുന്നു അർജന്റീന വീഴ്ത്തിയത്. മത്സരത്തിൽ 62 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ചത് അർജന്റീനയായിരുന്നു. എന്നാൽ അതിനൊത്ത പ്രകടനം പുറത്തെടുക്കാൻ ലോകചാംപ്യൻമാർക്ക് കഴിഞ്ഞില്ല. ജയത്തോടെ അർജന്റീന ക്വാർട്ടറിൽ പ്രവേശിച്ചു
മത്സരത്തിൽ പലപ്പോഴും മിസ്പാസും ഫിനിഷിങ്ങിലെ പോരായ്മയും അർജന്റീനയുടെ മത്സരത്തിൽ പ്രതിഫലിച്ചു. മത്സരത്തിന്റെ ഭൂരിഭാഗവും പന്ത് കൈവശമുണ്ടായിട്ടും അർജന്റീനക്ക് ആദ്യ ഗോളിന് 88ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. 88ാം മിനുട്ടിൽ ലഭിച്ച കോർണർ കിക്കിൽനിന്ന് ലൗതാരോ മാർട്ടിനസായിരുന്നു അർജന്റീനയുടെ വിജയഗോൾ നേടിയത്.
പന്ത് ലഭിച്ചപ്പോഴെല്ലാം അർജന്റൈൻ പോസ്റ്റിലേക്ക് ഇരച്ചെത്തിക്കൊണ്ടിരുന്ന ചിലി താരങ്ങളെ പലപ്പോഴും ഗോൾകീപ്പർ എമിയിലിയാനോ മാർട്ടിനസ് ഒറ്റക്കായിരുന്നു നേരിട്ടത്. ഗോളെന്നുറച്ച മൂന്ന് അവസരങ്ങൾ എമിയുടെ കഴിവ് കൊണ്ട് മാത്രമായിരുന്നു അർജന്റീനക്ക് തടുക്കാനായാത്. മധ്യനിരയിൽ റോഡ്രിഗോ ഡീ പോളും ലണയൽ മെസ്സിയും നിറംമങ്ങിയതും അർജന്റീനക്ക് തിരിച്ചടിയായി.
രണ്ടാം പകുതിക്ക്‌ശേഷം ലൗതാരോ മാർട്ടിനസും എയ്ഞ്ചൽ ഡി മരിയയും കളത്തിലെത്തിയതോടെയായിരുന്നു അർജന്റീനയുടെ മുന്നേറ്റത്തിൽ അൽപമെങ്കിലും ആശ്വാസമായത്. മത്സരത്തിൽ നിർഭാഗ്യവും അർജന്റീനയുടെ ഗോൾ നേടാതിരിക്കലിന് കാരണമായി. 22 ഷോട്ടുകളായിരുന്നു അർജന്റീന ചിലിയുടെ പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്തത്.
അതിൽ ഒൻപതെണ്ണം ഷോട്ട് ഓൺ ടാർഗറ്റാവുകയും ചെയ്തു. എന്നാൽ ചിലിയാകട്ടെ മൂന്ന് ഷോട്ടുകൾ മാത്രായിരുന്നു അർജന്റീനയുടെ ഗോൾവല ലക്ഷ്യമാക്കി തൊടുത്തത്. രണ്ട് മത്സരത്തിൽനിന്ന് ആറു പോയിന്റുള്ള അർജന്റീനയാണ് ഗ്രൂപ്പ് എയിൽ ഒന്നാമത്. 30ന് പെറുവിനെതിരേയാണ് അർജന്റീനയുടെ ഗ്രൂപ്പ്ഘട്ടത്തിലെ അവസാന മത്സരം.
Reporter
great