Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • ദ്രാവിഡിനെയും മറികടന്നു- രോഹിത് ഇനി നാലാമന്‍
Cricket

ദ്രാവിഡിനെയും മറികടന്നു- രോഹിത് ഇനി നാലാമന്‍

രോഹിത്
Email :30

ഏകദിന ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ രാഹുല്‍ദ്രാവിഡിനെ മറികടന്ന് രോഹിത് ശര്‍മ്മ. ഇന്നലെ നടന്ന ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിലാണ് താരം ഏകദിന റണ്‍വേട്ടക്കാരില്‍ ദ്രാവിഡിനെ മറികടന്ന് ഇന്ത്യയിലെ റണ്‍വേട്ടക്കാരില്‍ നാലാമതെത്തിയത്.
ഇന്നലെ 64 റണ്‍സെടുത്തതോടെയാണ് രോഹിത് ഈ നേട്ടത്തില്‍ എത്തിയത്. ദ്രാവിഡിന്റെ 10,768 റണ്‍സിന്റെ റെക്കോര്‍ഡാണ് 37കാരനായ രോഹിത് തകര്‍ത്തത്. രോഹിത് 264 മത്സരങ്ങളില്‍ നിന്ന് 10,831 റണ്‍സ് ഇതുവരെ നേടിയിട്ടുണ്ട്.

എം.എസ് ധോണിയുടെ ഏകദിന റണ്‍സായ 10,773ഉം രോഹിത് ഇന്നലെ മറികടന്നു. ധോണി എകദിനത്തില്‍ ഇന്ത്യക്കായി 10,599 റണ്‍സും ഏഷ്യാ ഇലവനു വേണ്ടി 174 റണ്‍സും നേടിയിട്ടുണ്ട്.

സചിന്‍ ടെണ്ടുല്‍ക്കറാണ് ഏകദിന റണ്‍വേട്ടക്കാരില്‍ മുന്നിലുള്ളത്. 463 മത്സരങ്ങളില്‍ നിന്ന് 18,426 റണ്‍സുമായാണ് സചിന്‍ തലപ്പത്ത് നില്‍ക്കുന്നത്. 294 ഏകദിനങ്ങളില്‍ നിന്ന് 13,886 റണ്‍സ് നേടിയ വിരാട് കോഹ്‌ലി രണ്ടാമതും 11,221 റണ്‍സ് നേടിയ സൗരവ് ഗാംഗുലി മൂന്നാമതുമാണ്.

2007 ജൂണില്‍ അയര്‍ലന്‍ഡിനെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ രോഹിത് 264 ഏകദിന മത്സരങ്ങളില്‍ നിന്ന് 49.2 ബാറ്റിങ് ശരാശരിയിലാണ് 10831 റണ്‍സ് സ്‌കോര്‍ ചെയ്തത്. മൂന്ന് തവണ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറികള്‍ നേടിയ താരം, ആകെ 31 സെഞ്ചുറികളും, 57 അര്‍ധസെഞ്ചുറികളും നേടി.

വണ്ടർ വാന്‍ഡര്‍സേ; രണ്ടാം എകദിനത്തില്‍ ഇന്ത്യയെ വീഴ്ത്തി ലങ്ക

ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടാം എകദിനത്തില്‍ ഇന്ത്യയ്ക്ക് 32 റണ്‍സിന്റെ തോല്‍വി. ശ്രീലങ്ക ഉയര്‍ത്തിയ 241 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 42.2 ഓാവറില്‍ 208 റണ്‍സിന് ഓൾഔട്ട് ആക്കുകയായിരുന്നു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ശ്രീലങ്ക മുന്നിലെത്തി. ആദ്യ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ ജെഫ്രി വാന്‍ഡര്‍സേയാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. 64 റണ്‍സെടുത്ത നായകൻ രോഹിത് ശര്‍മയും,44 റണ്‍സെടുത്ത അക്‌സര്‍ പട്ടേലും മാത്രമാണ് ഇന്ത്യന്‍ ബാറ്റിം​ഗ് നിരയില്‍ ഭേദപ്പെട്ട സ്കോർ നേടിയത് . കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ (40), കമിന്ദു മെന്‍ഡിസ് (40), ദുനിത് വെല്ലാലഗെ (39) എന്നിവരുടെ ഇന്നിംഗ്‌സാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. വാഷിംഗ്ടണ്‍ സുന്ദര്‍ ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റെടുത്തു.

മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് രോഹിത് ശര്‍മ – ശുഭ്മാന്‍ ഗില്‍ സഖ്യം 97 പടുത്തുയർത്തിയെങ്കിലും. 14-ാം ഓവറില്‍ രോഹിത്തിനെ ജെഫ്രി പുറത്താക്കി. 44 പന്തില്‍ നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത്രയും 64 റണ്‍സ് അടിച്ചെടുത്തത്. പിന്നാലെ കൂട്ടത്തകര്‍ച്ചയിലേക്ക് ഇന്ത്യ കൂപ്പൂകുത്തുകയായിരുന്നു. ഗില്‍(35), കോലി (14), ശിവം ദുബെ (0), ശ്രേയസ് അയ്യര്‍ (7), കെ എല്‍ രാഹുല്‍ (2) എന്നിവരെയും ജെഫ്രി പുറത്താക്കി ഇതോടെ ആറിന് 147 എന്ന നിലയിൽ ഇന്ത്യ തകർന്നു. തുടര്‍ന്ന് അക്‌സര്‍ – സുന്ദര്‍ (15) സഖ്യം 38 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അക്‌സറിനെ പുറത്താക്കി ചരിത് അസലങ്ക ആതിഥേയര്‍ക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നാലെ സുന്ദറിനേയും അസലങ്ക മടക്കി. മുഹമ്മദ് സിറാജ് (4) വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ അര്‍ഷ്ദീപ് സിംഗ് (3) റണ്ണൗട്ടായി. കുല്‍ദീപ് യാദവ് (7) പുറത്താവാതെ നിന്നു.

നേരത്തെ, മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ :ശ്രീലങ്കയുടെ വിക്കറ്റെടുത്താണ് ഇന്ത്യ തുടങ്ങിയത്. പതും നിസ്സങ്കയെ (0) മുഹമ്മദ് സിറാജ്, വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. മൂന്നാം വിക്കറ്റില്‍ അവിഷ്‌ക ഫെര്‍ണാണ്ടോ – കുശാന്‍ മെന്‍ഡിസ് (30) സഖ്യം 74 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അവിഷ്‌കെ പുറത്താക്കി സുന്ദര്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ കുശാലിനെയും സുന്ദര്‍ മടക്കി. ഇതോടെ മൂന്നിന് 79 എന്ന നിലയിലായി ലങ്ക. സധീര സമരവിക്രമ (14), ചരിത് അസലങ്ക (25), ജനിത് ലിയാങ്കെ (12) എന്നിവര്‍ക്കൊന്നും കാര്യമായി റൺ കണ്ടെത്താൻ സാധിച്ചല്ല. പിന്നീട് വെല്ലാലഗെ – കമിന്ദു സഖ്യം 72 റണ്‍സ് കൂട്ടിചേര്‍ത്തു. 47-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. പിന്നീടെത്തിയ അഖില ധനഞ്ജയ (15) നിര്‍ണായക റണ്‍സ് കൂട്ടിചേര്‍ത്തു. ജെഫ്രി വാന്‍ഡര്‍സേ (1) പുറത്താവാതെ നിന്നു.

 

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts