Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Latest
  • ചരിത്രം രചിക്കാൻ ഇന്നിറങ്ങും: ഇന്ന് ഇന്ത്യ-ബ്രിട്ടൻ ക്വാർട്ടർ ഫൈനൽ
Latest

ചരിത്രം രചിക്കാൻ ഇന്നിറങ്ങും: ഇന്ന് ഇന്ത്യ-ബ്രിട്ടൻ ക്വാർട്ടർ ഫൈനൽ

ഹോക്കിയിൽ ഇന്ത്യ ബ്രിട്ടണെ നേരിടും
Email :33

ഒളിംപിക്‌സ് ഹോക്കിയിൽ സ്വർണമെഡലെന്ന സ്വപ്‌നം സഫലമാക്കാൻ ഇന്ത്യൻ പുരുഷ ടീം ഇന്ന് കളത്തിൽ. ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനാണ് എതിരാളി. ടോക്കിയോ ഒളിംപിക്‌സ് ക്വാർട്ടർ ഫൈനലിന്റെ തനിയാവർത്തനത്തിനാണ് പാരിസ് ഹോക്കി സ്‌റ്റേഡിയവും വേദിയാകുന്നത്. അന്ന് ബ്രിട്ടനുമായി പോരടിച്ചപ്പോൾ 3-1ന് ജയിച്ച് ഇന്ത്യ സെമി ബർത്ത് സ്വന്തമാക്കിയിരുന്നു.

പക്ഷേ, ഒരു വ്യത്യാസം മാത്രം. ടോക്കിയോയിൽ ഇന്ത്യയെ നയിച്ചത് മന്ദീപ് സിങ്ങായിരുന്നുവെങ്കിൽ പാരിസിൽ ഹർമൻപ്രീത് സിങ്ങാണ് ക്യാപ്റ്റൻ. നിലവിൽ ഹർമൻപ്രീത് മിന്നും ഫോമിലാണെന്നതിനാൽ ഈ പഞ്ചാബുകാരനിൽ രാജ്യം വിശ്വാസമർപ്പിക്കുന്നുണ്ട്. അഞ്ച് കളികളിൽനിന്ന് ആറ് ഗോളുകളുമായി ഹർമൻപ്രീതാണ് ഒളിംപിക്‌സിലെ ടോപ് സ്‌കോറർ. ആദ്യ മൂന്നുകളികളിലും അവസാന മത്സരത്തിലും ഗോൾ നേടി ഇന്ത്യയുടെ നിർണായക ഘടകമായിരിക്കുകയാണ് 28കാരൻ.

അന്നത്തെ നായകൻ മന്ദീപ് സിങ് ഇന്നും ടീമിലുണ്ടെന്നതും ഇന്ത്യക്ക് ആശ്വാസമാണ്. ഗോൾവലയ്ക്ക് കീഴിൽ നിലയുറപ്പിച്ച് രക്ഷകവേഷം കെട്ടുന്ന മലയാളി പി.ആർ ശ്രീജേഷിന്റെ പ്രകടനമികവും ഇന്ത്യയെ മുന്നോട്ടുനയിക്കുന്നു. ഹർമൻപ്രീത് സിങ് നയിക്കുന്ന നീലപ്പട ഒളിംപിക്‌സിൽ മികച്ച പ്രകടനവുമായാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. പൂൾ ബിയിൽ കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരു തോൽവി മാത്രം വഴങ്ങി രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടർ പ്രവേശം.

കരുത്തരായ ബെൽജിയത്തോട് മാത്രമാണ് ഗ്രൂപ്പ്ഘട്ടത്തിൽ ഇന്ത്യൻ പുരുഷ ടീമിന് കാലിടറിയത്. 21 എന്ന നേരിയ മാർജിനിലായിരുന്നു പരാജയം. അവസാന മത്സരത്തിൽ വമ്പൻമാരായ ആസ്‌ത്രേലിയയെ വീഴ്ത്തി 52 വർഷങ്ങൾക്ക് ശേഷം ചരിത്രം കുറിക്കുകയും ചെയ്തു. അർജന്റീനയെ 11ന് സമനിലയിൽ തളച്ചപ്പോൾ ന്യൂസിലൻഡിനെ 32നും അയർലൻഡിനെ 20നും തകർത്തു. ഇതോടെ അഞ്ചു കളികളിൽനിന്ന് മൂന്ന് ജയവും ഓരോ വീതം സമനിലയും തോൽവിയുമടക്കം 10 പോയിന്റുമായി രണ്ടാമത്.

അവസാന മത്സരത്തിൽ ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാക്കളായ ആസ്‌ത്രേലിയയെ വീഴ്ത്തിയതിലൂടെ ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.അഞ്ചിൽ നാലു ജയവും ഒരു സമനിലയും വഴങ്ങിയ ബെൽജിയമാണ് പൂൾ ബി ചാംപ്യൻമാർ. ആസ്‌ത്രേലിയയും അർജന്റീനയുമാണ് ഗ്രൂപ്പിൽനിന്ന് ക്വാർട്ടറിലേക്ക് മുന്നേറിയ മറ്റു ടീമുകൾ. ഇന്ന് നാലിന് നടക്കുന്ന ക്വാർട്ടറിൽ ബെൽജിയം സ്‌പെയിനിനെയും ഒമ്പതിനു ആസ്‌ത്രേലിയ നെതർലൻഡ്‌സിനെയും 11.30ന് ജർമനി അർജന്റീനയെയും നേരിടും.

അഞ്ച് കളികളിൽ നിന്ന് രണ്ടുവീതം ജയവും സമനിലയും ഒരു തോൽവിയും നേരിട്ട ബ്രിട്ടൻ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. ഇതിൽ സ്‌പെയിനിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയതാണ് ടീമിന്റെ പ്രധാന വിജയം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts