കോപാ അമേരിക്ക
കോപാ അമേരിക്ക ടൂർണമെന്റിൽ അർജന്റീന ജയത്തോടെ വരവറിയിച്ചിരിക്കുകയാണ്. ആദ്യ മത്സരത്തിൽ കാനഡക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലോക ചാംപ്യൻമാരുടെ ജയം. മത്സരത്തിൽ അർജന്റീന ജയിച്ചെങ്കിലും മത്സരത്തിൽ അത്ര മികച്ച പ്രകടനമല്ല അർജന്റീന പുറത്തെടുത്തതെന്നാണ് വിലയിരുത്തൽ.
പലപ്പോഴും അർജന്റീന ഭാഗ്യം കൊണ്ടായിരുന്നു ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടത്. പ്രതിരോധത്തിൽ ലിസാന്ദ്രോ മാർട്ടിനസ് മികവ് കാട്ടിയെങ്കിലും ഫൈനൽ തേഡിൽ ഫിനിഷിങ്ങിൽ അർജന്റീനക്ക് അത്ര ശോഭിക്കാൻ കഴിഞ്ഞിട്ടില്ല. മത്സര ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ഗ്രൗണ്ടിന്റെ നിലവാരത്തെ കുറ്റപ്പെടുത്തിയിരിക്കുകയാണ് പരിശീലകൻ ലയണൽ സ്‌കലോനിയും ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസും.

‘ ഈ മൈതാനത്ത് താരങ്ങൾ അത്ര കംഫർട്ടായിരുന്നില്ല’ സ്‌കലോനി വ്യക്തമാക്കി. മെഴ്‌സിഡസ് ബെൻസ് സ്‌റ്റേഡിയം താരങ്ങൾക്ക് ഒരു ദുരന്തമായിരുന്നെന്നും സ്‌കലോനി കൂട്ടിച്ചേർത്തു. ഗ്രൗണ്ടിന്റെ നിലവാരമില്ലായ്മ ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിച്ചിന്റെ നിലവാരം തീരെ ഇല്ലെന്ന് എ.പി ലേഖകൻ ചോദിച്ച ചോദ്യത്തിന് മറുപടിയായി ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് വ്യക്തമാക്കി.

സെമി ഫൈനൽ ഉൾപ്പെടെ എട്ടു മത്സരങ്ങൾക്ക് വേദിയാകേണ്ട സ്റ്റേഡിയമാണിത്. സ്പ്രിങ്‌ബോർഡിലേതു പോലെയായിരുന്നു പന്ത് ചാടിയിരുന്നത്. സംഘാടകർ ഇത് മെച്ചപ്പെടുത്തേണ്ടതുണ്ട്. അല്ലെങ്കിൽ കോപാ അമേരിക്ക ടൂർണമെന്റിന്റെ നിലവാരം എപ്പോഴും യൂറോ കപ്പിന് താഴെയായിരിക്കും എമി വിമർശിച്ചു. 26ന് ചിലിക്കെതിരേയാണ് അർജന്റീനയുടെ ടൂർണമെന്റിലെ രണ്ടാം മത്സരം. ഗ്രൂപ്പ് എയിൽ കാനഡ, ചിലി, പെറു എന്നിവർക്കൊപ്പമാണ് അർജന്റീനയുടെ സ്ഥാനം. ആദ്യ മത്സരത്തിൽ ജയിച്ചെങ്കിലും ചിലിക്കെതിരേയുള്ള അടുത്ത മത്സരം അർജന്റീനക്ക് കടുത്തതാകും. കാരണം നേരത്തെ രണ്ട് തവണ കോപാ അമേരിക്ക ഫൈനലുകളിൽ ചിലിക്കെതിരേ അർജന്റീന തോറ്റിരുന്നു. അതിനാൽ ചിലിക്കെതിരേയുള്ള മത്സരത്തിൽ ശ്രദ്ധയോടെയാകും അടുത്ത മത്സരത്തിൽ
സ്‌കലോനി താരങ്ങളെ കളിപ്പിക്കുക.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിന് കാനഡയെയാണ് അർജന്റീന പരാജയപ്പെടുത്തിയിരുന്നു. ജയം അനുവാര്യമായതിനാൽ ശ്രദ്ധയോടെയായിരുന്നു അർജന്റീന തുടങ്ങിയത്. എന്നാൽ ലോക ചാംപ്യൻമാരാണ് എതിരാളികൾ എന്ന് ചിന്തിക്കാതെയായിരുന്നു കാനഡയുടെ ഓരോ മുന്നേറ്റവും.
ആദ്യ പകുതിയിൽ പലപ്പോഴും കാനഡ അർജന്റീനൻ ഗോൾമുഖത്ത് ഭീതി പരത്തിക്കൊണ്ടിരുന്നു. ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിക്ക് ശേഷമായിരുന്നു അർജന്റീനയുടെ രണ്ട് ഗോളുകളും പിറന്നത്. 49ാം മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ ലഭിച്ച റീ ബോണ്ട് പന്ത് ജൂലിയൻ അൽവാരെസ് വലയിലെത്തിച്ചതോടെ അർജന്റീന ഒരു ഗോളിന്റെ ലീഡ് നേടി.
ഒരു ഗോൾ വഴങ്ങിയെങ്കിലും കാനഡയുടെ ശൗര്യം കുറഞ്ഞില്ല. രണ്ടാം പകുതിക്ക് ശേഷം ചില മാറ്റങ്ങൾ വരുത്തിയതോടെ അർജന്റീനയുടെ മുന്നേറ്റത്തിന് ശക്തികൂടി. നിക്കോളാസ് ടാഗ്ലിഫികോ, ഗോൺസാലോ മോണ്ടിയാൽ,ലോസെൽസോ, നിക്കോളാസ് ഒട്ടാമെൻഡി, ലൗതാരോ മാർട്ടിനസ് എന്നിവർ കളത്തിലിറങ്ങി.മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെ 88ാം മിനുട്ടിൽ അർജന്റീനയുടെ രണ്ടാം ഗോളും വന്നു. മെസ്സിയുടെ പാസിൽനിന്ന് പകരക്കാരനായി കളത്തിലെത്തിയ ലൗതാരോ മാർട്ടിനസിന്റെ വകയായിരുന്നു രണ്ടാം ഗോൾ.