Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • കലൂർ സ്‌റ്റേഡിയം പിച്ചിന്റെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്
Football

കലൂർ സ്‌റ്റേഡിയം പിച്ചിന്റെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്

ആശങ്ക രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്
Email :9

കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ പിച്ചിന്റെ അവസ്ഥയിൽ ആശങ്ക രേഖപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ്. കഴിഞ്ഞ ഡിസംബർ 29ന് നടന്ന വിവാദ നൃത്ത പരിപാടിയിലാണ് പിച്ച് നശിപ്പിക്കപ്പെട്ടത്. പിച്ച് മോശം നിലയിലാണുള്ളതെന്ന് നാളെ നടക്കുന്ന ഐ.എസ്.എൽ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് അധികൃതർ വ്യക്തമാക്കി.

എല്ലാ ലീഗ് മത്സരങ്ങൾക്ക് മുമ്പും പിച്ച് പരിശോധിക്കൽ പതിവാണ്. ഇതേതുടർന്നുള്ള പരിശോധനയിലാണ് നൃത്തപരിപാടിക്കിടെ പിച്ച് നശിപ്പിക്കപ്പെട്ടതായി തെളിഞ്ഞത്. ഇത് നാളെ ഒഡീഷ എഫ്.സിയുമായി നടക്കുന്ന മത്സരത്തെയും ബാധിക്കുമെന്നാണ് ആശങ്ക. പിച്ച് സാധാരണ നിലയിലാക്കാനുള്ള പരിശ്രമത്തിലാണ് ക്ലബ്ബും ഐ.എസ്.എൽ അധികൃതകരും.

സാധാരണ നിലയിൽ സ്റ്റേഡിയം കായിക ഇതര പരിപാടികൾക്ക് വിട്ടുകൊടുക്കാറില്ല. പിച്ച് നശിപ്പിക്കപ്പെടുമെന്ന കാരണത്താൽ ഒളിംപിക്‌സ് മാതൃകയിൽ കൊച്ചിയിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകൾ പോലും ഇവിടെ നിന്ന് മാറ്റിയിരുന്നു. എന്നാൽ മൃദംഗവിഷന് നൃത്തസംഗീതപരിപാടി നടത്താൻ സ്റ്റേഡിയത്തിന്റെ ഉടമകളായ ഗ്രേറ്റർ കൊച്ചിൻ ഡവലപ്‌മെന്റ് അതോറിറ്റി (ജി.സി.ഡി.എ) അനുമതി നൽകുകയായിരുന്നു.

സ്റ്റേഡിയം പരിപാലിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സായതിനാൽ ക്ലബ്ബിനോട് അനുമതിയും തേടിയിരുന്നു. മറ്റു വഴികളില്ലാത്തതിനാൽ പിച്ചിൽ ആരെയും പ്രവേശിപ്പിക്കില്ലെന്ന ഉറപ്പിൽ ക്ലബ്ബ് മാനേജ്‌മെന്റ് എൻ.ഒ.സി നൽകി. എന്നാൽ അനുമതിയില്ലാതെ വി.പി.ഐ സ്റ്റേജ് ഉൾപ്പെടെ നിർമിച്ചത്്് ഉൾപ്പെടെ പിച്ചിനകത്ത് കയറിയായിരുന്നു നൃത്തവും ആഘോഷവുമെല്ലാം.

ഈ ചടങ്ങിനിടെയാണ് ഉമ തോമസ് എംഎൽഎക്ക് പരുക്കേറ്റതും. രാജ്യത്തെ ഏറ്റവും മികച്ച ഗ്രൗണ്ടുകളിൽ ഒന്നാണ് കലൂർ സ്റ്റേഡിയം. സ്റ്റേഡിയം കായികേതര പരിപാടിക്ക് വിട്ടുനൽകിയതിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഇനിയും ഇത്തരം ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന നിലപാടാണ് ജി.സി.ഡി.എ അധികൃതർ സ്വീകരിച്ചിരിക്കുന്നത്.

നേരത്തെ സ്റ്റേഡിയത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ടും നിരവധി ആശങ്കകൾ ഉയർന്നിരുന്നു. സ്റ്റേഡിയത്തിലെ ഗ്യാലറി, ദ്രവിച്ചുവീഴാറായ മേൽക്കുര, ഫയർസേഫ്റ്റി സംവിധാനത്തിലെ പിഴവ് എന്നിവയെ കുറിച്ചായിരുന്നു ഏറെയും പരാതികൾ. എന്നാൽ സ്റ്റേഡിയത്തിന് നിലവിൽ ഒരു കുഴപ്പവുമില്ലെന്ന വാദമാണ് ജി.സി.ഡി.എ മുന്നോട്ടുവെയ്ക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts